Saturday, 25 July 2009

അതു നീയായിരുന്നു

അവാച്യവും മധുരതരവുമായ
ഏതോ അസ്വസ്ഥതയാൽ
എന്റെ ഹൃദയത്തെ ആര്‍ദ്രമാക്കിയത്,
പ്രപഞ്ച സംവിധാനത്തിലെ ഓരോ സൂഷ്മാംശങ്ങളിലും
നിറഞ്ഞു കവിയുന്ന ശില്പചാതുരിയിലൂടെ
എന്നെ അത്ഭുത പരതന്ത്രനാക്കിയത്,
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള
ഉല്‍ക്കടമായ അഭിവാഛ എന്റെ ഹൃദയത്തിൽ നിറച്ചത്,
സ്നേഹസ്വരൂപാ അതു നീയായിരുന്നു!

ജീവിതത്തിന്റെ വ്യര്‍ഥതയോര്‍ത്ത്,
നിമിഷങ്ങൾ കൊണ്ടു വീണുടയുന്ന
ലോകസുഖങ്ങളുടെ ക്ഷണികതയോര്‍ത്ത്
എന്റെ ഹൃദയം വിഷാദാര്‍ദ്രമായപ്പോൾ,
അനശ്വരമായ ഒരു ലക്ഷ്യം തേടി
ഞാൻ പിടഞ്ഞപ്പോൾ,
അകലെ എവിടെയോ തെളീഞ്ഞുനിന്ന
പ്രത്യാശയുടെ ഒരു നക്ഷത്രദീപ്തി;
അതു നീയായിരുന്നു!

സൂര്യകിരണങ്ങൾ മഞ്ഞിനെയെന്ന പോലെ
ഹൃദയവേദനകളെ ഉരുക്കി കളയുന്ന
സ്നേഹാര്‍ദ്രരശ്മികൾ പുറപ്പെടുന്ന ആ നയനങ്ങൾ,
ദയയും സ്നേഹവും നിറഞ്ഞ,
ശാസിക്കുന്ന, പരിഭവിക്കുന്ന,
കരുണചൊരിയുന്ന ആ നയനങ്ങൾ;
അതു നിന്റേതായിരുന്നു!

അനുഗ്രഹങ്ങൾ വാരിച്ചൊരിയാൻ വേണ്ടി
നീ കരമുയര്‍ത്തിയപ്പോഴൊക്കെ
ഹൃദയകവാടങ്ങൾ അടച്ചു പൂട്ടിക്കൊണ്ടു
പുറം തിരിഞ്ഞു പോയ എന്റെ അജ്ഞതക്കു നേരെ
വിഷാദം കലര്‍ന്ന വാത്സല്യത്തോടെനോക്കി
മന്ദഹസിച്ച സ്നേഹസ്വരൂപൻ;
അതു നീയായിരുന്നു!

വീണും കരഞ്ഞും പിച്ചവച്ചും നടക്കാൻ പഠിക്കുന്ന
പിഞ്ചുകുഞ്ഞിനെ അമ്മയെന്നപോലെ
എന്റെ വീഴ്ചകളിലൂടെ
എന്റെ തകര്‍ച്ചകളിലൂടെ
എന്റെ വിഡ്ഡിത്തങ്ങളിലൂടെ
എന്റെ കണ്ടെത്തലുകളിലുടെ
എന്നെ കൈ പിടിച്ചു നയിച്ചത്,
തിന്മയിലേക്കു ഞാന്‍ ചുവടുകൾ വെച്ചപ്പോഴൊക്കെ
അരുതെ എന്നു വിലക്കിയത്,
ഉറക്കത്തിലും ഉണര്‍വിലും സ്വപ്നത്തിലും ജാഗ്രത്തിലും
എന്റെ ബോധ മണ്ഡലത്തിലേക്ക്
അറിവിന്റെ മുത്തുകൾ വാരിയിട്ടു തന്നത്;
കാരുണ്യരൂപാ അതു നീയായിരുന്നു!

Copyright © 2009 - rosebastin2.blogspot.com. All rights reserved

Monday, 29 June 2009

എന്റെ അഭയമേ...

ആരംഭവും അവസാനവും ഇല്ലാത്തവനെ…
പരം പൊരുളെ…
നിത്യാനന്ദത്തിന്റെ പറുദീസയിൽ നിന്ന്
നീയെന്നെ കൈമാടി വിളിക്കുമ്പോൾ…
ആത്മാവിന്റെ അകത്തളങ്ങളിൽ
നിന്റെ ഗാംഭീര്യമൂറുന്ന ശബ്ദം
മുഴങ്ങുമ്പോൾ...
എല്ലാം ഇട്ടെറിഞ്ഞ് നിന്റെ
അരികിലെത്താൻ
എന്റെ ഹൃദയം വെമ്പുന്നു...
ദയ നിറഞ്ഞ നിന്റെ നയനങ്ങളെ
സ്മരിക്കുമ്പോൾ,
വാക്കുകൾക്കതീതമായ ആനന്ദം
ആത്മാവിൽ നിറയുന്നു...
സങ്കീർണ്ണവും ദുരൂഹവും
വൈരുദ്ധ്യപൂർണ്ണവുമായ
ജീവിതത്തിന്റെ മുഖം എന്നെ
ഭയപ്പെടുത്തുമ്പോൾ...
ചിന്താക്കുഴപ്പത്തിൽ പെട്ട്
തലച്ചോർ മന്ദീഭവിക്കുമ്പോൾ...
ബുദ്ധിയുടെ പരിമിതിയിലൊതുങ്ങാത്ത
ചോദ്യങ്ങളുടെ ഉത്തരംതേടി
അവിടുത്തെ തൃപ്പാദങ്ങളീൽ
ഞാനോടിയെത്തുന്നു...
അപ്പോൾ… ചോദിക്കാൻ വന്നതെന്തെന്നു
ഞാൻ മറന്നു പോകുന്നു...
എല്ലാ ഉത്തരവും ലഭിച്ചതു പോലെ
മനസു സംതൃപ്തമാകുന്നു...
ഹൃദയം ശാന്തമാകുന്നു; പക്ഷെ...
ഏതൊ അജ്ഞാതമുഹൂർത്ത ത്തിൽ
നിന്റെ പാദങ്ങൾ എന്റെ പിടിയിൽ നിന്നു
വഴുതിപ്പോകുന്നതെന്തു കൊണ്ട്...?
പൊക്കിൾക്കൊടിയുടെ ബന്ധമറ്റ
ശിശുവിനെ പോലെ എന്റെആത്മാവ്
വിലപിക്കുന്നതെന്തു കൊണ്ട്?
അന്ധകാരത്തിൽ നിന്നു
വെളിച്ചത്തിലേക്കു തുറക്കുന്ന
സുവർണ്ണതാക്കോൽ എനിക്കു
നഷ്ടപ്പെടുന്നതെന്തുകൊണ്ട്...?


Copyright © 2009 - rosebastin2.blogspot.com. All rights reserved